ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി വ്യോമയാന ഇന്ധനങ്ങളുടെ വില കുത്തനെ കൂട്ടിയ പശ്ചാത്തലത്തിൽ ഇൻഡിഗോക്കും എയർ ഇന്ത്യക്കും പിന്നാലെ ആകാശ എയറും യാത്രക്കാരിൽനിന്ന് ഇന്ധന സർചാർജ് ഈടാക്കുന്നു.
ഇന്ന് അർധരാത്രി മുതൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര, അന്താരാഷ്ട്ര ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് 199 രൂപ മുതൽ 1300 രൂപ വരെ അധിക ചാർജുകൾ ഈടാക്കുമെന്ന് ആകാശ എയർ പ്രഖ്യാപിച്ചു.
മധ്യപൂർവേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എയർലൈനിന്റെ പ്രവർത്തന ചെലവുകളിൽ പ്രധാന ഘടകമായ ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (എടിഎഫ്) വില വർധിപ്പിക്കുന്നതിനു കാരണമായെന്നാണ് തീരുമാനത്തെ ന്യായീകരിച്ചു ആകാശ എയർ ചൂണ്ടിക്കാട്ടുന്നത്.
സമാനകാരണങ്ങൾ ചൂണ്ടിക്കാട്ടി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ കന്പനികൾ ഇതിനോടകം തന്നെ സമാന ചാർജുകൾ ഈടാക്കിയതിനു പിന്നാലെയാണ് ആകാശ എയറും വിമാനച്ചെലവിന്റെ വർധന മൂലമുണ്ടായ ലാഭനഷ്ടം യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിലൂടെ കുറയ്ക്കാൻ ലക്ഷ്യമിടുന്നത്.